മാര്‍ച്ച് 27, 2008

ഇറാഖ്‌: രണ്ടാം ലോകയുദ്ധത്തെ വെല്ലുന്ന യുദ്ധചെലവ്‌

അമേരിക്കയുടെ യുദ്ധവെറിയുടെയും അധിനിവേശത്തിന്റെയും ചോരക്കൊതിയുടെയും അഞ്ചാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്‌. ഇറാഖില്‍ 2003 മാര്‍ച്ച്‌ ഇരുപതിനാണ്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രധാന സഖ്യകക്ഷികളുടെയും സേന ഇറാഖിനെ അക്രമിക്കാന്‍ ആരംഭിച്ചത്‌. 2003 മെയ്‌ ഒന്നിന്‌ ബാഗ്‌ദാദില്‍ അധികാരം പിടിച്ചെടുത്ത അധിനിവേശസേന, ഡിസംബര്‍ 13ന്‌ ഇറാഖ്‌ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ പിടികൂടുകയും ആജ്ഞാനുവര്‍ത്തികളുടെ പാവസര്‍ക്കാരിനെ അവരോധിക്കുകയും ചെയ്‌തു. 2006 ഡിസംബര്‍ 30ന്‌ പുലര്‍ച്ചെ അമേരിക്കന്‍ പാവക്കോടതിയുടെ വിധി പ്രകാരം സദ്ദാം രക്തസാക്ഷിത്വം വരിച്ചു.
അമേരിക്കന്‍ ജനതയെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച്‌ ഇറാഖ്‌ യുദ്ധത്തിന്‌ അരങ്ങൊരുക്കിയ ജോര്‍ജ്ജ്‌ ബുഷിന്റെ ഭരണകൂടം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്‌. അധിനിവേശത്തിന്‌ കാരണമായി പറഞ്ഞിരുന്ന ഇറാഖിന്റെ കൈയ്യിലെ വിനാശകാരികളായ ആയുധങ്ങള്‍ യാങ്കിപ്പടയ്‌ക്ക്‌ ഇനിയും കണ്ടെത്താനായിട്ടില്ല. സാമൂഹികമായും രാഷ്‌ട്രീയമായും സാമ്പത്തികമായും ഇറാഖും അഫ്‌ഗാനിസ്ഥാനുമെല്ലാം അമേരിക്കയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നു. സുഖലോലുപതയുടെ ആലസ്യത്തിലെന്ന്‌ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്ന അമേരിക്കന്‍ തെരുവുകള്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ കൊണ്ട്‌ ഇപ്പോള്‍ പ്രകമ്പനം കൊള്ളുന്നു.

വായിച്ചുകൊണ്ടിരിക്കൂ →

മാര്‍ച്ച് 13, 2008

ആരാണ്‌ അ(ന)ഭിമതന്‍

(ജനശക്തി വാരിക ലക്കം 80ല്‍ വന്ന കവര്‍സ്‌റ്റോറി )

കൊളോണിയല്‍ ഭരണസംവിധാനത്തില്‍ നിന്നും ഇന്ത്യക്ക്‌ പകര്‍ന്നുകിട്ടിയ സവിശേഷവിഭാഗമാണ്‌ ഐ എ എസുകാര്‍. ഭരണയന്ത്രത്തിന്റെ യഥാര്‍ത്ഥ നടത്തിപ്പുകാരായ ഇവര്‍ രാഷ്‌ട്രീയനേതൃത്വവുമായി സമരസപ്പെട്ടു പോകണമെന്നാണ്‌ ഒരു കാഴ്‌ചപ്പാട്‌. വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകളുള്ളവര്‍ അധികാരത്തില്‍ മാറി മാറി വരുമ്പോഴും മാറ്റമില്ലാതെ ഭരണയന്ത്രത്തെ നിയന്ത്രിക്കുന്നവരാണ്‌ സിവില്‍ സര്‍വീസ്‌ മുതല്‍ക്ക്‌ കീഴോട്ടുള്ള ബ്യൂറോക്രസിയെന്നറിയപ്പെടുന്ന വന്‍സംവിധാനം.

അവര്‍ വലിയ ഉത്തരവാദിത്തങ്ങളുള്ളവരാണ്‌. ജനങ്ങളുടെ ഹിതമനുസരിച്ച്‌ അധികാരത്തിലേറുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെയോ രാഷ്‌ട്രീയതാല്‍പ്പര്യങ്ങളെയും സാമ്പത്തികതാല്‍പ്പര്യങ്ങളെയും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമനുസരിച്ച്‌ നടപ്പാക്കുന്ന ജോലിയാണ്‌ ഇവരുടേത്‌. താരതമ്യേന രാഷ്‌ട്രീയ പക്ഷപാതങ്ങളില്‍ നിന്ന്‌ വേറിട്ടുനില്‍ക്കാന്‍ ശ്രമിക്കാറുള്ള സിവില്‍ സര്‍വീസുകാര്‍ സങ്കീര്‍ണ്ണമായ രീതിയില്‍ പെരുമാറാന്‍ ബാധ്യതപ്പെട്ടവരുമാണ്‌. ജനങ്ങളെ സംബന്ധിച്ച്‌ വെള്ളാനകളാണ്‌ ഇക്കൂട്ടര്‍. വായിച്ചുകൊണ്ടിരിക്കൂ →

മാര്‍ച്ച് 3, 2008

കോട്ടയം സമ്മേളനത്തെ പിടിച്ചുകുലുക്കിയ ഏഴുമിനിറ്റ്‌

സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധിസഖാക്കള്‍ ഗ്രൂപ്പു ഭേദമെന്യേ വൈകാരികമായി ഏറ്റുവാങ്ങിയതായിരുന്നു വി എസ്‌ നടത്തിയ ഏഴുമിനിട്ടു പ്രസംഗം. പ്രതിനിധി സമ്മേളനത്തില്‍ പതിവില്ലാത്തവിധം മൂന്നുതവണ കൈയടിച്ചാണ്‌ വി എസിന്റെ വാക്കുകളെ കണ്ണൂര്‍ സഖാക്കള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്‌. പിണറായിയുടെ ക്ഷോഭത്തിനുപിന്നില്‍ ഇതും ഒരു ഘടകമായിരുന്നു. വായിച്ചുകൊണ്ടിരിക്കൂ →

ഫെബ്രുവരി 21, 2008

അധികാരം മന്ത്രി സുധാകരനെ മത്തുപിടിപ്പിക്കുന്നു

ദേവസ്വം മന്ത്രിയും ബോര്‍ഡ്‌ പ്രസിഡന്റും ഒരു ചേരിയിലും രണ്ട്‌ ബോര്‍ഡംഗങ്ങള്‍ മറുചേരിയിലും നിന്നുകൊണ്ട്‌ നടത്തുന്ന ചക്കളത്തിപോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്‌. പട്ടികജാതിക്കാരനെയും വനിതയെയും ബോര്‍ഡംഗങ്ങളാക്കിയതാണ്‌ തനിക്ക്‌ പറ്റിയ തെറ്റെന്ന്‌ മന്ത്രിയും സമനില തെറ്റിയ ഒരാള്‍ ദേവസ്വം മന്ത്രിയായതാണ്‌ ഈ പ്രതിസന്ധിക്കെല്ലാം കാരണമെന്ന്‌ ബോര്‍ഡംഗങ്ങളും പരസ്യമായി വിഴുപ്പലക്കുന്നു. ഈ പശ്ചാത്തലത്തില്‍ ബോര്‍ഡിലെ സി പി ഐ പ്രതിനിധിയായ പി നാരായണനുമായി നടത്തിയ അഭിമുഖം

രൂപീകരിച്ചതുമുതല്‍ വിവാദങ്ങളാണല്ലോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒരുപാട്‌ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്നാണ്‌ ദേവസ്വംമന്ത്രി ജി സുധാകരന്റെ ധാരണ. അതൊരു സ്വതന്ത്ര അധികാരങ്ങളുള്ള ബോര്‍ഡാണെന്ന്‌ അദ്ദേഹത്തിന്‌ അറിഞ്ഞുകൂട. അത്‌ മന്ത്രി പഠിക്കാഞ്ഞിട്ടാണോ അതോ പഠിച്ചിട്ട്‌ ഞങ്ങള്‍ക്കൊന്നുമറിയുന്നില്ലെന്ന്‌ നടിക്കുകയാണോ എന്നറിയില്ല. അദ്ദേഹം ഇടതുപക്ഷത്തിന്റെ മന്ത്രിയാണെന്ന്‌ മറ്റുള്ളവര്‍ പറയുമ്പോഴാണ്‌ നമ്മളറിയുന്നത്‌. ഇടതുപക്ഷത്തിന്റെയാണോ യു ഡി എഫിന്റെയാണോ അതിനപ്പുറത്തു വല്ലതുമാണോ എന്നതാണ്‌ എന്റെ സംശയം. ഇതുതന്നെയാണ്‌ ദേവസ്വം ബോര്‍ഡിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അടിസ്ഥാനകാരണം. വായിച്ചുകൊണ്ടിരിക്കൂ →

ഫെബ്രുവരി 15, 2008

മമ്മൂട്ടിയെ ആരാധിച്ചാല്‍

രൗദ്രം എന്ന ചലച്ചിത്രം തിയേറ്ററുകളില്‍ ക്ലച്ചുപിടിക്കാത്തതിനാല്‍ മലയാളക്കരയാകെ ഒരു റോഡ്‌ ഷോ നടത്താന്‍ പ്ലാന്‍ ചെയ്‌തു നമ്മുടെ മെഗാ താരം മമ്മൂട്ടി. പളപളാ തിളങ്ങുന്ന ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസും ധരിച്ച്‌ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്‌തു നീങ്ങുമ്പോള്‍ മമ്മൂട്ടിക്ക്‌ കൈകൊടുക്കാന്‍ തോന്നി ഒരു യുവാവിന്‌. കൈനീട്ടിച്ചെന്ന യുവാവിനെ മമ്മൂട്ടി കൈനീട്ടി അടിച്ചു. അപ്പോള്‍ ആ മുഖത്തെ ഭാവം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. എന്തൊരു ഭാവാഭിനയം. രൗദ്രം പോലെ പാഴായിപ്പോയില്ല. സിനിമ പൊളിഞ്ഞുപോയതിന്റെ ദേഷ്യം പാവപ്പെട്ട ആരാധകനോട്‌ കാണിക്കണോ മമ്മൂട്ടി. കുറച്ചുകൂടി മാന്യമായി പെരുമാറണം താങ്കള്‍. കാരണം താങ്കളെപ്പോലുള്ളവരെ താരങ്ങളാക്കുന്നതും വേലചെയ്‌തു കിട്ടിയ കൂലി കൊണ്ട്‌ രൗദ്രം പോലത്തെ തറപ്പടങ്ങളെ ഹിറ്റാക്കാന്‍ ശ്രമിക്കുന്നതും അവരാണ്‌. ഫാരിസിന്റെ ബിനാമി രഞ്‌ജി പണിക്കരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നീയൊക്കെ രഹസ്യമായും ഇടക്കൊക്കെ പരസ്യമായും വിളിക്കുന്ന ജനം എന്ന കഴുത’
മമ്മൂട്ടി ആരാധകരോടുള്ള എന്റെ സഹതാപവും മര്യാദക്ക്‌ പെരുമാറാനറിയാത്ത മമ്മൂട്ടിയോടുള്ള പ്രതിഷേധവും ഇവിടെ രേഖപ്പെടുത്തുന്നു.

ഫെബ്രുവരി 15, 2008

ഭൂമാഫിയകളും പൊതുമേഖലാ സ്ഥാപനങ്ങളും

കേരളത്തിലെ ഭൂമാഫിയകള്‍ക്ക്‌ വിരാജിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്‌ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂസ്വത്ത്‌. ആവശ്യത്തിലേറെ ഭൂമി കൈവശം വെച്ചിരിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ വലയില്‍ വീഴ്‌ത്തി രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ കോടിക്കണക്കിനു രൂപയുടെ പൊതുസ്വത്താണ്‌ ഈ ഭൂമാഫിയകള്‍ അപഹരിക്കുന്നത്‌. ഐ എസ്‌ ആര്‍ ഒക്കു തൊട്ടുപിന്നാലെ എച്ച്‌ എം ടി കൂടി ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്‌. പുറത്തു വന്നതിനേക്കാള്‍ ഭയാനകമാണ്‌ മാളത്തില്‍ കിടക്കുന്ന ഭൂമി തട്ടിപ്പുകള്‍. വായിച്ചുകൊണ്ടിരിക്കൂ →

ഫെബ്രുവരി 15, 2008

ദുരൂഹതയൊഴിയാതെ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്‌

കേരളത്തിന്റെ പൊതുഭൂമികളെയാകെ ഭൂമാഫിയക്കു തീറെഴുതിക്കൊടുക്കാന്‍ ഭരണപ്രതിപക്ഷങ്ങള്‍ സംയുക്തമായും സംഘടിതമായും നടത്തിവരുന്ന ശ്രമങ്ങളെ തുറന്നുകാണിച്ച വിവാദമായിരുന്നു പൊന്മുടിയിലെ മെര്‍ക്കിസ്‌റ്റണ്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്നത്‌. പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കി വനംവകുപ്പിലേക്ക്‌ നിക്ഷിപ്‌തമാക്കിയിരുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ സേവി മനോ മാത്യു എന്ന വ്യക്തിക്ക്‌ പതിച്ചുകൊടുക്കാന്‍ ആദ്യം യു ഡി എഫ്‌ സര്‍ക്കാരും തുടര്‍ന്ന്‌ എല്‍ ഡി എഫ്‌ സര്‍ക്കാരും നടത്തിയ നീക്കങ്ങള്‍ പുറത്തായത്‌ ഇസ്രോ(ഐഎസ്‌ആര്‍ഒ)യുമായി സേവി ഭൂമി വില്‌ക്കാനുണ്ടാക്കിയ കരാറിലെ ദുരൂഹതകള്‍ അനാവരണം ചെയ്യപ്പെട്ടപ്പോഴാണ്‌.
പതിവുപോലെ രാഷ്‌ട്രീയമായി കുറ്റകരമായ നിശബ്‌ദത പാലിക്കുകയും നിയമസഭയ്‌ക്കകത്ത്‌ വെറുതെ കോലാഹലം സൃഷ്‌ടിക്കുകയും പ്രസ്‌താവനകളിറക്കി സംതൃപ്‌തിയടയുകയുമായിരുന്നു പ്രതിപക്ഷം ചെയ്‌തത്‌.
വായിച്ചുകൊണ്ടിരിക്കൂ →

ഫെബ്രുവരി 10, 2008

നജീബിന്‌ ആദരാഞ്‌ജലികള്‍

മുജാഹിദ്‌ സ്‌റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ നജീബ്‌ പേരാമ്പ്ര താമരശേരിക്കടുത്ത്‌ വെച്ച്‌ മരണമടഞ്ഞു. വര്‍ത്തമാനം ദിനപത്രത്തില്‍ ജോലി ചെയ്‌തിരുന്ന സമയത്ത്‌ തിരുവനന്തപുരം ബ്യൂറോയില്‍ ഒരിക്കല്‍ വന്ന അദ്ദേഹവുമായി ഒരുപാടു സമയം ചിലവഴിച്ചത്‌ ഓര്‍മ്മിക്കുന്നു. രാവിലെ ബര്‍ഷാദ്‌ ഓണ്‍ലൈനില്‍ കണ്ടപ്പോഴാണ്‌ വിവരം കൈമാറിയത്‌. വയനാട്ടില്‍ നടക്കുന്ന മുജാഹിദ്‌ സമ്മേളനത്തിന്‌ അതിഥിയെകൊണ്ടുവരാന്‍ കോഴിക്കോട്ടേക്ക്‌ തിരിച്ചപ്പോഴാണ്‌ അപകടമുണ്ടായത്‌.

http://www.orkut.com/Profile.aspx?uid=1588283761547589621

ഫെബ്രുവരി 3, 2008

ഇന്നത്തെ പ്രധാന തമാശ

പോക്കുവരവ്‌ റദ്ദാക്കേണ്ടി വന്നാലും ഐ ടി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന്‌ ഏഷ്യാനെറ്റിനു കൊടുത്ത പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. ഇതു പറയാന്‍ കരീമാരാണെന്ന്‌ മനസിലാവുന്നില്ല. ഐടിക്ക്‌ പ്രത്യേക വകുപ്പും മന്ത്രിയുമുണ്ടല്ലോ. എന്തിനാ മറ്റുള്ളവരുടെ വകുപ്പില്‍ കയറി കൈയ്യിടുന്നത്‌. പിന്നെ ഏതു പദ്ധതി. അങ്ങനെയൊരു ഐ ടി പദ്ധതിയെ സംബന്ധിച്ചും സര്‍ക്കാരും ബ്ലൂസ്റ്റാറുകാരും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ലല്ലോ. വീണിടത്തുകിടന്ന്‌ ഉരുളാന്‍ കരീമിനോളം തഴക്കം മറ്റാര്‍ക്കുണ്ടാവാന്‍. പി സി ജോര്‍ജ്‌ പറഞ്ഞപോലെ മേടിച്ച കാശു തിരിച്ചുകൊടുത്ത്‌, മന്ത്രിസ്ഥാനവും രാജിവെച്ച്‌, ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ ഒരുങ്ങിക്കൊള്ളുക.

ഫെബ്രുവരി 3, 2008

മലയാളികള്‍ അത്ര മണ്ടന്‍മാരാണോ?

മലയാളിയുടെ സാമാന്യബുദ്ധിയെയാണ്‌ മലയാള മനോരമ ചോദ്യം ചെയ്യുന്നത്‌. എച്ച്‌ എം ടി ഭൂമി ഇടപാടില്‍ മന്ത്രി എളമരം കരീം കുടുങ്ങുമെന്ന്‌ ഉറപ്പായതോടെ മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണ്‌ ഇടപാട്‌ നടന്നിരുന്നതെന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ മനോരമയുടെ കൊണ്ടുപിടിച്ച ശ്രമം. അതിനായി ഓരോ ദിവസവും ഒരു ‘ബ്രേക്കിംഗ്‌ ന്യൂസു’മായി അവര്‍ രംഗത്തെത്തുന്നു. ആദ്യം ഷീലാ തോമസ്‌ ഫയല്‍ കണ്ടിരുന്നു എന്നതായിരുന്നു വാര്‍ത്ത. അതിന്‌ തക്കതായ മറുപടി ഷീലാ തോമസ്‌ ഇന്നലെ നല്‍കി. എന്നിട്ടും ഇന്നത്തെ മനോരമയുടെ പ്രധാന വാര്‍ത്തയില്‍ ആരോപണം ആവര്‍ത്തിച്ചിരിക്കുന്നു. ലജ്ജാകരം എന്നല്ലാതെ എന്തുപറയാന്‍.
എക്‌സാമിന്‍ ആന്റ്‌ പുട്ട്‌അപ്പ്‌ അര്‍ജന്റ്‌ലി എന്ന്‌ ഫയലില്‍ എഴുതിയത്‌ ‘പരിശോധിച്ച്‌ അടിയന്തര നടപടി സ്വീകരിക്കണം’ എന്നാണ്‌ മനോരമ ചാനലിനു വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്‌ത രാജീവ്‌ ദേവരാജ്‌ വിവര്‍ത്തനം ചെയ്‌തത്‌. രാജീവിനെ ഇംഗ്ലീഷും ജേണലിസവും പഠിപ്പിച്ച അധ്യാപകരെ പറഞ്ഞാല്‍ മതിയല്ലോ. പരിശോധിച്ച്‌ ബന്ധപ്പെട്ട എല്ലാ രേഖകളും അടിയന്തരമായി സമര്‍പ്പിക്കണം എന്നാണ്‌ ഉദ്ദേശിച്ചതെന്ന്‌ ഷീലാ തോമസ്‌ തന്നെ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിക്രമങ്ങളെക്കുറിച്ച്‌ പ്രാഥമിക ധാരണയുള്ള എല്ലാവര്‍ക്കും ഇത്‌ നേരത്തെ തന്നെ ബോധ്യമായതാണ്‌. മനോരമക്കാരന്‌ പ്രാഥമിക ധാരണ ഇല്ലാത്തതാണോ, അതോ ഇല്ലെന്ന്‌ നടിച്ചതാണോ എന്നറിയില്ല. വായിച്ചുകൊണ്ടിരിക്കൂ →